കോൽക്കത്ത: ട്വന്‍റി-20 ലോകകപ്പ് സെമി ഫൈനൽ ബെർത്ത് ഉറപ്പിക്കാനുള്ള നിർണായക സൂപ്പർ എട്ട് പോരാട്ടത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തു. കോൽക്കത്തയിലെ ഈഡൻ ഗാർഡനിൽ നടക്കുന്ന മത്സരം ജയിക്കുന്ന ടീമിന് സെമിയിൽ സ്ഥാനം ഉറപ്പിക്കാം.
തോൽക്കുന്നവർ ടൂർണമെന്റിൽനിന്ന് പുറത്താകും എന്നതിനാൽ ഫൈനലിന് മുന്പുള്ള ഫൈനലായി ഈ മത്സരം മാറും. കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ നിലനിർത്തിയാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. അതേസമയം ഒരു മാറ്റവുമായി വെസ്റ്റ് ഇൻഡീസ് ഇറങ്ങുന്നത്. ബ്രാൻഡൻ കിംഗിന് പകരം അകേൽ ഹൊസൈനെ വിൻഡീസ് ടീമിൽ ഉൾപ്പെടുത്തി.
സൂപ്പർ എട്ട് ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രക്കയോട് 76 റണ്സിന്റെ വൻ തോൽവി ഏറ്റുവാങ്ങിയതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. എന്നാൽ സിംബാബ്വെയ്ക്കെതിരായ രണ്ടാം മത്സരത്തിൽ വന്പൻ ജയത്തിലൂടെ ഇന്ത്യ കരുത്ത് തെളിയിച്ചു.
അതേസമയം ടൂർണമെന്റിൽ കരുത്തരായി മുന്നേറിയ വിൻഡീസിനെ നേരിടുന്പോൾ ഇന്ത്യക്ക് ജീവൻ മരണ പോരാട്ടമെന്ന സമ്മർദം അതിജീവിക്കേണ്ടതുണ്ട്. വിൻഡീസും സൂപ്പർ എട്ടിൽ തോൽവി വഴങ്ങിയത് ദക്ഷിണാഫ്രിക്കയോട് ആയിരുന്നു.
വെസ്റ്റ് ഇൻഡീസ് (പ്ലേയിംഗ് ഇലവൻ): ഷായ് ഹോപ്പ്, റോസ്റ്റൺ ചേസ്, ഷിമ്‌റോൺ ഹെറ്റ്‌മയർ, റോവ്‌മാൻ പവൽ, ഷെർഫെയ്ൻ റൂഥർഫോർഡ്, റൊമാരിയോ ഷെപ്പേർഡ്, ജേസൺ ഹോൾഡർ, മാത്യു ഫോർഡ്, അകേൽ ഹൊസൈൻ, ഗുഡകേഷ് മോട്ടി, ഷമർ ജോസഫ്.
ഇന്ത്യ (പ്ലേയിംഗ് ഇലവൻ): സഞ്ജു സാംസൺ, അഭിഷേക് ശർമ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, തിലക് വർമ, ശിവം ദുബെ, അക്സർ പട്ടേൽ, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ.